Tuesday, January 01, 2008

അംബ്രോസിയന്‍ പ്രണയം

മുപ്പതിനായിരം രൂപ മുടക്കി ടാന്‍ടത്ത് ഒരു കമ്പ്യൂട്ടര്‍ കോഴ്സിനു ചേര്‍ന്നത് നാളെ ആര്‍ക്കും വേണ്ടാത്ത ഒരു കമ്പ്യൂട്ടര്‍ വിദഗ്ധനാകാം എന്നു മോഹിച്ചല്ല,ഒരു പണിയുമില്ലാതെ വീട്ടില്‍ കുത്തി ഇരിക്കുമ്പൊ തോന്നുന്ന ഒരിത്..യേത്..? കുത്തിക്കഴപ്പ്, അതൊന്നുകൊണ്ടുമാത്രമായിരുന്നു. അല്ലെങ്കില്‍ 14 പെണ്കുട്ടികളും ആണ്‍ പിറന്നോനായി ഒരു സാറും മാത്രമുല്ല ക്ളാസ്സില്‍ ഞാന്‍ ചെന്നു കേറോ..?

പൊതുവെ പെണ്‍പിള്ളേരോട് മിണ്ടാനും മറ്റും ബുധിമുട്ടായിരുന്ന എനിക്ക് ഇതൊരു ശെരിക്കും ബുദ്ധിമുട്ടായി. അങ്ങനെ തട്ടാതെയും മുട്ടാതെയും കോഴ്സ് കഴിയാറായി. എക്സാം പ്രിപറേഷന്‍ ക്ളാസ്സ് തുടങ്ങി. അന്നാണു ഞാന്‍ ആദ്യമായി ആ കുട്ടിയെ ശ്രദ്ധിക്കുന്നത്. നാന്‍സി, പക്ഷെ എന്റെ ബാച്ചിനു തൊട്ടു മുന്പുള്ള ബാച്ചിലാണു ആ കുട്ടി പടിക്കുന്നത്. ഇവളെന്താ ക്ളാസ്സ് കഴിഞ്ഞിട്ടും പോകാതെ ഇരിക്കുന്നത്.

ഞാന്‍ ക്ളാസ്സിലേയ്ക്ക് കയറി. എന്നെ കണ്ടതും ആ കുട്ടിയുടെ മുഖം സൂര്യന്‍ ഉദിച്ചതു പോലെ. എന്റെ മുഖത്ത് അറ്റ് ലീസ്റ്റ് ഒരു റ്റോര്‍ച്ചെങ്കിലും ഫിറ്റ് ചെയ്ത് ഞാന്‍ പതുക്കെ എന്റെ സീറ്റില്‍ ഇരുന്നു.

"വിപിന്‍ , ഇന്നെന്റെ വക ഒരു റ്റ്രീറ്റുണ്ട്...?അതിനു വിപിനെ ക്ഷണിക്കാനാ ഞാന്‍ ഇരുന്നെ..."

തള്ളേ, എനിക്കു വയ്യ."എന്തിന്റെ ചിലവാ...?" ഞാന്‍ ചോദിച്ചു.

"കോര്‍ എക്സാമിനു ഞാനാ ഫസ്റ്റ്..."

"ആഹാ..കൊള്ളാം .."

"ക്ളാസ്സ് കഴിഞ്നു വിപിന്‍ അമ്ബ്രൊസിയയില്‍ വരോ...?"

"വെറെ ആരും ഇല്ലെ...?""ഒണ്ടൊണ്ട്...അവര്‍ അവിടെ വന്നോളും ...വിപിന്‍ വരില്ലേ...?"

"എല്ലാരും ഉണ്ടെങ്കില്‍ എനിക്കു വരാന്‍ എന്താ ബുദ്ധിമുട്ട്.. ഞാന്‍ അവിടെ എത്തിക്കൊള്ളാം ..."

എന്നെ നോക്കി ഒന്നു മന്ദഹസിച്ച്, മുഖം കുനിച്ച് അവള്‍ ക്ളാസ്സിനു വെളിയിലേയ്ക്ക് പോയി. ഹൊ, അവളെ നോക്കി വളിച്ച ചിരി , ചിരിച്ച് ചിരിച്ച് എന്റെ വായും കവിളുമൊക്കെ കഴച്ചു.ക്ളാസ്സ് കഴിഞ്ഞു ഞാന്‍ പുറത്തിറങ്ങിയപ്പോള്‍ അവള്‍ അടുത്ത റൂമില്‍ ഇരിക്കുന്നു. ഞാന്‍ മെല്ലെ വാതില്‍ തുറന്നു.

"എന്താ ട്രീറ്റ് എന്നു പറഞ്ഞിട്ടു പോയില്ലെ..അതോ റിസല്ട്ടില്‍ എന്തെങ്കിലും തിരിമറിയും മറ്റും നടന്നോ...?'"യ്യോ അതല്ല...ഫസ്റ്റ് എനിക്കു തന്നെ...ഇവിടെ ഇപ്പൊ വിപിനെ കാത്തിരുന്നതാ...ഒറ്റക്കായതു കൊണ്ട് ചിലപ്പൊ മടിച്ചാലോ എന്നു കരുതി.."

"അതിനു ഞാന്‍ ബൈക്കില്‍ അല്ലെ..?" അവളെങ്ങാനും ഇനി ബൈകില്‍ കേറുമോ എന്നോര്‍ത്ത് ഞാന്‍ പറഞ്ഞു.

"ഹഹ..അതിനെന്താ..ഞാനും വരാം ...ഓട്ടോയില്...വിപിന്‍ മുന്നെ ബൈക്കില്‍ പൊയ്ക്കൊള്ളു.."

എന്റെ ശ്വാസം നേരേ വീണു. ബൈക്കില്‍ അമ്ബ്രോസിയയിലേയ്ക്ക് പോകുമ്പോ വെറുതെ, ചുമ്മ മനസ്സു പറഞ്ഞു "പോയ ബുദ്ധി ഇനി ആന പിടിച്ചാലും തിരിച്ചു കിട്ടില്ല മോനേ.." എനിക്കൊന്നും മനസ്സിലായില്ല.

ഞാന്‍ അംബ്രോസിയയില്‍ എത്തി. ഉച്ച സമയം . ബൈക്കു ഒരു സൈഡില്‍ വച്ചു ഞാന്‍ പതുക്കെ അംബ്രോസിയയുടെ മുന്നില്‍ നിന്നു. അരമണിക്കൂറു കഴിഞ്ഞിട്ടും ലവളെയോ ലവളുടെ കൂട്ടുകാരികളെയൊ ഞാന്‍ കണ്ടില്ല. ഇനി ലവളു വലിപ്പിച്ചതാണോ..? അതോ ലവള്‍ക്കു വല്ലതും പറ്റിയോ..? എത്ര പേരുന്ടായിരുന്നു..? എപ്പോഴായിരുന്നു..? എന്നിട്ടിതുവരെ എന്തുകൊണ്ട് പോലീസിനെ അറിയിച്ചില്ല..? തുടങ്ങി അനവധി ചോദ്യങ്ങല്‍ എന്റെ മനസ്സില്‍ തിരയിളകുന്നതിനിടയില്‍ പെട്ടെന്നു കാതില്‍ തേന്‍ മഴയായ് ഒരു ഓട്ടോയുടെ ഒടുക്കത്തെ ശബ്ദം .ഹൊ അവളെത്തി.

"വിപിന്‍ ഒത്തിരി വയിറ്റ് ചെയ്തു ഇല്ലെ..?" "ഏയ് ഞാനും ഇപ്പൊ വന്നതേയുള്ളു.." വിയര്‍പ്പു തുടച്ചു കൊണ്ട് ഞാന്‍ പറഞ്ഞു.

"ഫ്രണ്ട്സൊക്കെ പറ്റിച്ചു എന്നു തൊന്നുന്നു. നമുക്കേതായാലും അകത്തുകയറി എന്തെങ്കിലും കഴിക്കാം ."

ഈശ്വര വല്ല പരിചയക്കാരും കണ്ടാലും പോയി എന്റെ മാനം . ഒ പിന്നെ മാനം ..? നിനക്ക്..?പോട പോടാ..എന്നു മനസ്സു പറഞ്ഞു.ഞാന്‍ മിണ്ടാതെ അവളൂടെ പിന്നിലായി ഉള്ളില്‍ കയറി. ഒരൊഴിഞ്ഞ മൂലയില്‍ അവള്‍ സ്ഥലം കണ്ടെത്തി. ഞങ്ങള്‍ വന്നതും വെയിറ്റര്‍ ഓടി വന്നു. അവളേതാണ്ട് വായില്‍ കൊള്ളാത്ത കുറെ സാധനങ്ങളുടെ പേരു പറഞ്ഞു. ഇങ്ങനെയും സാധനങ്ങള്‍ ഉണ്ടെന്ന് ഞാന്‍ അപ്പോഴാ അറിയുന്നതു തന്നെ. മിണ്ടാതെ അവള്‍ അതൊക്കെ കഴിക്കുന്നത് ഒളികണ്ണിട്ടു നോക്കി ഞാനും അതുപോലെ കഴിക്കാന്‍ ശ്രമിച്ചു.ബില്ലു വന്നപ്പൊ കണ്ണു തള്ളിപ്പോയ്യി. നാനൂറു രൂപാ. "ഞാന്‍ കൊടുക്കാം .." ഒരു ഗെറ്റപ്പിനു പോക്കറ്റില്‍ കയ്യിട്ടൊന്നു കറക്കി. മൂന്നു തവണ കറക്കിയിട്ടും ലവളൊന്നും മിണ്ടാതിരുന്നപ്പൊ ഞാന്‍ വിചാരിച്ചു, ഈശ്വര ഇനി എന്നോടു കൊടുക്കാന്‍ പറയോ..? പെട്രോളടിക്കാന്‍ അച്ചന്റേന്ന് കാശു വാങ്ങിയ പാടെനിക്കറിയാം . പക്ഷെ എന്റെ ആശങ്കയെ വേണ്ടാത്ത സ്ഥാനത്താക്കി അവള്‍ മൊഴിഞ്ഞു.

"എന്റെ ട്രീറ്റല്ലെ വിപിന്‍ , അപ്പൊ ഞാന്‍ കൊടുത്തോളാം ..."

"ഓ കെ ഓ കെ..." എന്നാല്‍ ഞാന്‍ ഇറങ്ങട്ടെ , ഇനീം എക്സാം വരും ..ഫസ്റ്റും കിട്ടും ..എന്നെ മറക്കോ..?"

ട്രീറ്റിന്റെ കാര്യമാണു ഞാന്‍ ഉദ്ധേശിച്ചതെങ്കിലും പെട്ടെന്ന് അവളുടെ കണ്ണുകളില്‍ ഒരു വിഷാദം മിന്നി മറഞ്ഞ പോലെ എനിക്കു തോന്നി. ഞാന്‍ അതു കാര്യമാക്കിയില്ല.

"വിപിനെ നമുക്കു കുറച്ചു നടന്നാളോ...?" ഈ നട്ടുച്ചക്കോ..? ഇവള്‍ക്കെന്താ വട്ടാണൊ..?

"നമുക്കു ചില്‍ഡ്രണ്‍സ് പാര്‍ക്കില്‍ പോയി നടക്കാം . "

ഈശ്വരാ എവിടെയായാലും ഇവള്‍ക്ക് നടന്നെ പറ്റോള്ളോ..?ഞാന്‍ ബൈക്കില്‍ പാര്‍ക്കിലേക്ക് പോയി. അവിടെ ചെന്ന് അന്ചു മിനുട്ട് വെയിറ്റ് ചെയ്തപ്പൊ അവള്‍ ഓട്ടോയില്‍ വന്നിറങ്ങി. ഒരുമിച്ചു നടന്നു തുടങ്ങിയപ്പൊ അവള്, അവളുടെ വീട്ടുകാരെ കുറിച്ച് പറഞ്ഞു തുടങ്ങി. അവളുടെ വീടു എറണാകുളത്ത് ഏതിന്റെയോ ഇടയിലാണു. അവളുടെ അച്ചന്‍ അവളുടെ കുഞ്ഞിലേ വീടു വിട്ടു പോയി. വേറൊരു സ്ത്രീയുമായി താമസിക്കുന്നു. പിന്നെ മാമന്‍മാരുടെ കൂടെ നിന്നാണു അവള്‍ പടിച്ചതും വളര്‍ന്നതും . അവളൂടെ അമ്മയും അവരോടൊപ്പം ഇപ്പൊ എറണാകുളത്താണു. ഇത്രയും പറയുന്നതിനിടക്ക്ക് അവളുടെ കണ്ണുകള്‍ അറിയാതെ നിറഞ്ഞു. എനിക്കു മനസ്സില്‍ വിഷമം തോന്നി. ഞാന്‍ എത്ര ഭാഗ്യവാന്‍ എന്തു ചിന്തിച്ചു.

"ഒരാളുടെ വിഷമം ഒരു രീതിയില്‍ ..വെറെ ഒരാളുടേത് വേറൊരു രീതിയില്‍ .." എന്നൊക്കെ ചില ഡയലോഗുകള്‍ പറഞ്ഞു നോക്കി.

"എനിക്കു ബംഗ്ളൂരില്‍ നിന്നൊരു ജോബ് കോള്‍ വന്നതാ...പക്ഷെ ഇനി പോകുന്നില്ല.."അവള്‍ ഇനി പോകുന്നില്ല എന്നു പറഞ്ഞതിന്റെ അര്‍ത്ഥം എനിക്കു മനസിലായില്ല.

പെട്ടെന്ന് എനിക്കൊരു ഐഡിയ തോന്നി. പാര്‍ക്കിലെ സ്നേക്ക് ഹൌസില്‍ ഒരു പുതിയ രാജ വെമ്പാല വന്നിട്ടുന്ട്. ഇവളേം വിളിച്ചു കൊണ്ടൊന്നു കാണാന്‍ പോയാല്‍ ചിലപ്പൊ ഇവളുടെ മന്സ്സു മാറും .എന്റെ ആശയം അവള്‍ക്കും ഇഷ്ടായി എന്നു തോന്നുന്നു. ഞങ്ങള്‍ സ്നേക്ക് പാര്‍ക്കിലേയ്ക്ക് നടന്നു. ഓരോ കൂടുകളായി നോക്കി നോക്കി നടന്ന ഞാന്‍ പെട്ടെന്ന് സ്തബ്ദ്ധനായി.നോക്കുമ്പോ ഒരു കൂട്ടില്‍ രണ്ടു മൂര്‍ഖന്‍ പാമ്പുകള്‍ തമ്മില്‍ ഡിങ്കോള്‍ഫി . പെട്ടെന്നു ചിരി വന്നെങ്കിലും ഞാന്‍ അടക്കി.ഈശ്വരാ ഇതു ലവളു കണ്ടാ ഞാന്‍ മനപ്പൂര്‍വം ഇതിനകത്തു വിളിച്ചു കേറ്റിയതാണെന്നു വിചാരിക്കും .പറഞ്ഞു തീരും മുന്നെ അവളും ആ കൂടിനു മുന്നില്‍ എത്തി.

"ഇതെന്താ വിപിന്‍ , രണ്ടു പാമ്പുകളും കൂടി കടി കൂടുന്നൊ..?"

"അതെ.." അവള്‍ക്കു മനസ്സിലായോ ഇല്ലേ എന്നൊന്നൊന്നും ആലോചിക്കാതെ ഞാന്‍ പറഞ്ഞു.

"അയ്യേ..അല്ല...അ" പെട്ടെന്നവള്‍ നിശബ്ദയായി.

"നമുക്കു പോകാം .."ഞാന്‍ പറഞ്ഞു.

ഞങ്ങള്‍ പുറത്തിറങ്ങി.പാര്‍ക്കിനു ഒരു ചുറ്റും കൂടി നറ്റക്കുന്നതിനിടയില്‍ അവള്‍ എന്നെ ക്കുറിച്ചും എന്റെ വീട്ടുകാരെക്കുറിച്ചുമൊക്കെ ചോദിച്ചു. അവളുടെ ഓരോ ചോദ്യം കേട്ടപ്പൊ എന്നെ കുറിച്ച് എനിക്കറിയാവുന്നതിനേക്കാള്‍ കൂടുതല്‍ എന്റെ ഫ്രണ്സു വഴി അവള്‍ക്കറിയാം എന്നെനിക്കു തോന്നി.എനിക്കവളൊടു ചെറിയ ആരാധന തോന്നിത്തുടങ്ങി.

സമയന്‍ അന്‍ചായി. അവള്‍ക്കു പോകാന്‍ സമയമായി.

"ഇനി എപ്പഴാ കാണുന്നെ..?'

"എപ്പോള്‍ വേണേലും ..എപ്പോഴും കാണണ്ടല്ലോ..ല്ലേ..?"

അവളുടെ ചൊദ്യത്തിനു മറുപടിയായ് ഞാന്‍ പറഞ്ഞു.അവള്‍ പെട്ടെന്നു നിന്നു. ഒരു നിമിഷം എന്തോ ആലൊചിച്ചു. എന്നിട്ടു പറഞ്ഞു.

"എന്നെ രാത്രി ഒന്നു വിളിക്കാമോ..?"പഷ്ട്ട്, എന്റെ അവസ്ഥ എനിക്കേ അറിയു.

"ഡോ..ഞാന്‍ ചാര്‍ജ് ചെയ്തില്ല...ബാലന്‍സ് ഇല്ലാതെ എങ്ങനാ വിളിക്കാ..?"

അവള്‍ നമ്പര്‍ തന്നു. അതു വാങ്ങി ഞാന്‍ തിരിഞ്ഞു നടന്നു. അവളും .കുറച്ചു ദൂരം നടന്നപ്പൊ വെറുതെ ഒന്ന് തിരിഞ്ഞു നോക്കാന്‍ തോന്നി. ഞാന്‍ നോക്കുമ്പൊ അവളും തിരിഞ്ഞെന്നെ നോക്കി നില്‍ക്കുന്നു. ആ കാഴ്‌ച ഒരു തണുത്ത വെള്ളത്തിന്‍ തുള്ളി മുഖത്തു വീണ പ്രതീതി എന്നിലുണ്ടാക്കി. അതെ, ശെരിക്കും ഒരു ചെറിയ ചാറ്റല്‍ മഴ തുറ്റങ്ങിരുന്നു. പെട്ടെന്നു മഴ കനത്തു. പെരു മഴ തുടങ്ങി. തുള്ളിക്കൊരു കുടം കണക്കെ വെള്ലം എന്റെ മുഖത്തു വീണു.

"എഴിയെടാ...കാളേ...മണി പത്തായി..."

ചാടിയെണീറ്റു നോക്കിയ ഞാന്‍ കണ്ടത്, അമ്മയും അമ്മയുടെ കയ്യില്‍ ഒരു മഗ്ഗു വെള്ളവും.

5 comments:

കാര്‍വര്‍ണം said...

ശ്ശോ പറ്റിച്ചു കളഞ്ഞല്ലോ പിള്ളേ

യാരിദ്‌|~|Yarid said...

ഹാ നന്നായിരിക്കുന്നു കെട്ടൊ പ്രണയം...നടക്കാത്ത കാര്യങ്ങള്‍ സ്വപ്നത്തില്‍ പുറ്ത്തികരിക്കുമെന്നാ പ്രമാണം,

അമ്മക്കു നല്ലതു പോലെ മോനെപറ്റി അറിയാമല്ലെ, പേരൊക്കെ വിളിച്ചാണ്‍ രാവിലെ എഴുന്നേല്പിക്കുന്നതു ....;)

Teena C George said...

ശ്ശോ!!! എന്നാലും കഷ്ടമായിപ്പോയി...
അമ്മ വന്നില്ലായിരുന്നെങ്കില്‍ ഒരു പാട്ടിനുള്ള scope ഉണ്ടായിരുന്നു...

ക്രിസ്‌വിന്‍ said...

ശ്ശൊ...
ഈ പത്തുമണി പന്ത്രണ്ടുമണിയിലേക്ക്‌ പണ്ടേ മാറ്റേണ്ടത....
:)

ഏ.ആര്‍. നജീം said...

സ്വപ്നങ്ങള്‍ കാണാന്‍ കപ്പം വേണ്ടടാ മച്ചാനേ.. :)

അല്ല, ഈ സ്വപ്നം കളറായിരുന്നോ അതോ ബ്ലാക്ക് ആന്റ് വൈറ്റിലായിരുന്നോ...?