Tuesday, June 19, 2007

മെമ്മറി ചിപ്പ്

"ടാ നിന്റെ മെമ്മറി സ്റ്റിക്ക് ഒന്നു താ..നാളെ തിരിച്ചു തരാം ."


രഞിത്ത് ചോദിച്ചപ്പൊ ഒന്നും പറയാതെ ഞാന്‍ അതവനു കൊടുത്തു. അവന്‍ അതു വാങ്ങി അവന്റെ ബാഗില്‍ ഇട്ടു.


നല്ല തളര്‍ച്ച ഉണ്ടായിരുന്നതിനാല്‍ ഞാന്‍ നേരത്തെ കയറി കിടന്നു. പിറ്റേന്ന് രാവിലെ ഞങ്ങള്‍ രണ്ടു പേരും ഡ്യുട്ടിക്ക് പോകാന്‍ റെഡിയായി.ആപ് കീ ഫര്‍മായിഷും കേട്ട് സെക്യുരിറ്റി ഗേറ്റ് എത്തിയതറിഞ്ഞില്ല. ഞാനും രഞിത്തും ചെക്കിങ്ങിനായി വരിയില്‍ നിന്നു. വരി പതുക്കെ മുന്നോട്ട് നീങ്ങി. ഒടുവില്‍ ഞങ്ങള്‍ സ്കാനിംഗ് പോയിന്റില്‍ എത്തി.ഞങ്ങള്‍ രന്ടു പേരും ബാഗ് പതുക്കെ സ്കാനറിന്റെ അകത്തു വച്ചു. ഞങ്ങള്‍ രന്ടു പേരും ബോഡി സ്കാനിങ്ങും കഴിഞ്ഞ് ബാഗും വരുന്നതു നോക്കി മറുവശത്ത് നിന്നു. പക്ഷെ പെട്ടെന്ന് അലാറം മുഴങ്ങി.കാര്യം അറിയതെ എല്ലാരും ചുറ്റും നോക്കി. ബാഗ് സ്കാന്‍ ചെയ്തു കൊണ്ടു നിന്ന ആള്‍ പെട്ടെന്നു പുറത്ത് വന്നു. എല്ലാ ആള്‍ക്കരെയും നോക്കിക്കൊണ്ട് പുള്ളി ചോദിച്ചു.


"ഇതാരുടെയാ ചിപ്പ്."


ചിപ്പൊ ? ഒന്നും മനസ്സിലാകാതെ ഞാന്‍ നിന്നപ്പൊ രഞിത്ത് എന്റെ കൈയ്ക്ക് പിടിച്ചു കൊണ്ട് പറഞ്ഞു.

"ടാ നിന്റെ മെമ്മറി ചിപ്പ് എന്റെ ബാഗില്‍ ...ഇന്നലെ എടുക്കാന്‍ മറന്നു പോയി."


"എടാ കാലമാടാ ഇങ്ങനത്തെ ഒരു സാധനം കൊണ്ട് ഇവിടെ വന്നാല്‍ അപ്പൊ പറഞ്ഞു വിടും എന്നു നിനക്കറിയില്ലെ..ഇനി എന്ത് ചെയ്യുമ്...ഒരു കാര്യം ചെയ്..നിന്റെ ബാഗ് അയാളെടുക്കും മുന്നെ നീ ചെന്നു കാര്യം പറ.."


സെക്യൂരിറ്റിക്കാരന്‍ അപ്പോഴേക്കും ബാഗ് കന്ടു പിടിക്കാനായുള്ള ശ്രമം തുടങ്ങി. രഞിത്ത് അയാളുടെ അടുത്തെത്തി.


"സര്‍ "


"എന്താടൊ?"


എന്തെങ്കിലും പറഞ്ഞു തുടങ്ങുന്നതിനു മുന്പ് ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും ഒരാള്‍ ഓടി വന്നു.

"അയ്യൊ സാറെ അതെന്റെ ബാഗാ..." അയാള്‍ അയാളുടെ ബാഗ് വലിച്ചെടുത്തു.

സെക്യൂരിറ്റിക്കാരന്റെ മുഖം ചുവന്നു.


"താന്‍ ഏത് കോത്തായത്തുകാരനാടോ...ഇതൊക്കെ കൊണ്ട് വന്നാല്‍ തന്റെ ജോലി തെറിക്കും എന്നറിയില്ലെ.."


"അയ്യോ സാറെ എനിക്കറിയില്ലായിരുന്നു... ഞാന്‍ ... ജീവിക്കാന്‍ വേണ്ടിയാ സാറെ...ഇനി കൊണ്ട് വരില്ല..."

ഇതു കേട്ടതും സെക്യുരിറ്റിക്കാരന്‍ കാറി.

"തുറക്കെടോ കോപ്പിലെ ബാഗ്...കൊണ്ടുവന്നതും പോരാഞ്ഞ് പ്രസംഗിക്കുന്നൊ..ശെരിയാക്കിത്തരാം ."

ഇത്രയും ആയപ്പോഴേക്കും ഞാനും രഞിത്തും ഞങ്ങളുടെ ബാഗുകളെടുത്ത് പതുക്കെ സ്കൂട്ട് ആയി.

ഹൊ രക്ഷപ്പെട്ടു. രഞ്ജിത്തിനെ ദഹിപ്പിക്കുന്ന രീതിയില്‍ ഒന്നു നോക്കി ഞാന്‍ പറഞ്ഞു. അവന്‍ ഒരു വളിഞ്ഞ ചിരി ചിരിച്ചു.

'പാവം അയാളുടെ ജോലിക്കൊരു തീരുമാനമായി.." ഇതു പറഞ്ഞ് ഞങ്ങള്‍ പതുക്കെ തിരിഞ്ഞ് നോക്കി.അപ്പൊ കണ്ട കാഴ്ച ഞങ്ങളെ ശരിക്കും ഞെട്ടിച്ചു.

കാടി വെള്ളം തലയില്‍ വീണ ദിലീപിനെ പോലെ നില്‍ക്കുന്ന സെക്യൂരിറ്റിക്കാരന്‍ .

കയ്യില്‍ പല കവറുകളിലായി ബനാന ചിപ്സും .

2 comments:

TonY Kuttan said...

:)

O¿O (rAjEsH) said...

നന്നായിഷ്ടപ്പെട്ടു.